Kurumpanmoozhy St. Thomas

Chathanthara – 686 510

04735 – 263666

Vicar: Rev. Fr. Jose Kaniampadickal

Cell:

Click here to go the the Church

കുരുമ്പന്‍ എന്ന ആദിവാസിയുടെ പേരില്‍ നിന്നാവണം ڇകുരുമ്പന്‍മൂഴി ڈ എന്ന സ്ഥലനാമം ഉണ്ടായത്. ആദ്യകാലത്തു പമ്പയ്ക്ക് അക്കരെയുള്ള ആദിവാസി കോളനി ആയിരുന്നു കുരുമ്പന്‍മൂഴി എന്നറിയപ്പെട്ടിരുന്നത്.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കുരുമ്പന്‍മൂഴി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ക്കായി 1949 ല്‍ വീതിച്ചു നല്കപ്പെട്ട സ്ഥലമാണ്. ഈ പ്രദേശം കോട്ടാങ്ങല്‍കോളനി, പത്താം കോളനി എന്നൊക്കെ അറിയപ്പെട്ടിരുന്നു. അന്ന് ഏതാണ്ടു പത്തു ക്രൈസ്തവകുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. 1953 ല്‍ നടന്ന രണ്ടാംകുടിയേറ്റത്തില്‍ മുപ്പതോളം കുടുംബങ്ങള്‍ക്കൂടി ഇവിടെ വന്നുപാര്‍ത്തു.
മണിപ്പുഴപ്പള്ളിയില്‍ ഇവര്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിപ്പോന്നു. എന്നാല്‍ അവിടേക്ക് ആറേഴു കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്യേണ്ടിയിരുന്നു. വെളുപ്പിന് നാലുമണിക്കു കൊടുംവനത്തിലൂടെ ചൂട്ടു തെളിച്ചു നടന്നെങ്കിലേ ഏഴു മണിക്കുള്ള കുര്‍ബാനയില്‍ സംബന്ധിക്കാന്‍ സാധിക്കുമായിരുന്നുള്ളു. കാട്ടാനയുടെ ശല്യമുണ്ടായി രുന്നതിനാല്‍ ആളുകള്‍ കൂട്ടമായാണു യാത്ര ചെയ്തിരുന്നത്. മണിപ്പുഴപ്പള്ളിയുടെ കുരിശുപള്ളിയായി കൊല്ലമുളപ്പള്ളി വന്നതോടെ കുറേക്കൂടി സൗകര്യമായി. എന്നാല്‍ കൊല്ലമുളപ്പള്ളിക്കുപുറമേ ഇടത്തിക്കാവിലെ മലങ്കരപ്പള്ളിയിലും ചാത്തന്‍തറയിലെ ലത്തീന്‍ പള്ളിയിലും സുറിയാനിക്കാര്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നു.

ദൈവാലയനിര്‍മാണം
സ്വന്തമായി ആരാധനാലയം വേണമെന്ന ആഗ്രഹം കുറേക്കാലമായി ഇവിടുത്തെ വിശ്വാസികള്‍ ക്കുണ്ടായിരുന്നു. 162 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇടവക രൂപവത്ക്കരിക്കണമെന്ന അപേക്ഷ 1994 നവംബര്‍ 29 നു രൂപതയില്‍ സമര്‍പ്പിച്ചു. സ്ഥലവാസികളുടെ ആവശ്യവും അവരുടെ സാമ്പത്തികപരിമിതിയും പരിഗണിച്ച് രൂപതയില്‍ നിന്ന് ഒരേക്കര്‍ 86 സെന്‍റ് സ്ഥലം പള്ളി സ്ഥാപിക്കാനായി വാങ്ങി. തൊമ്മിത്താഴെ ഏറ്റം ബ. ജോണ്‍ അച്ചന്‍ പള്ളിയുടെ ശിലാസ്ഥാപനം 1994 സെപ്തംബര്‍ 1 നു നിര്‍വഹിച്ചു. കൊല്ലമുളപ്പള്ളി വികാരി താന്നിക്കല്‍ ബ. ആന്‍റണിയച്ചന്‍റെ നേതൃത്വത്തില്‍ ദൈവാലയനിര്‍മാണം നടത്തി. ദൈവാലയം മാര്‍ മാത്യു വട്ടക്കുഴി 1995 സെപ്തം. 8 ന് കൂദാശ ചെയ്തു. ഇത് 1996 ഫെബ്രുവരി 11 ന് ഇടവകയായി. കൊല്ലമുള വികാരിയായിരുന്ന താന്നിക്കല്‍ ബ. ആന്‍റണിയച്ചനായിരുന്നു പ്രഥമ വികാരി.

ശുശ്രൂഷ ചെയ്ത ബ. വികാരിമാര്‍
ആന്‍റണി താന്നിക്കല്‍ (1996-97), എബ്രാഹം പുന്നോലിക്കുന്നേല്‍ (1997-).

സ്ഥാപനങ്ങള്‍
ഇടവകരൂപവത്ക്കരണത്തിനു മുമ്പുതന്നെ 1994 മേയ് 30 നു തിരുഹൃദയമഠം സ്ഥാപിതമായി. ഇവിടെ പള്ളി സ്ഥാപിക്കാന്‍ പറ്റിയ ഉയര്‍ന്ന സ്ഥലം തിരുഹൃദയമഠംകാരില്‍ നിന്നു പകരം സ്ഥലം കൊടുത്തുവാങ്ങി. അവിടെ വൈദികമന്ദിരത്തിന്‍റെ പണി 1996 ല്‍ ആരംഭിച്ചു പൂര്‍ത്തീകരിച്ചു വരുന്നു.
സമീപത്തുതന്നെ കല്ലറ സംവിധാനത്തിലുള്ള സിമിത്തേരിയും നിര്‍മിച്ചിട്ടുണ്ട്.
പുന്നോലിക്കുന്നേല്‍ ബ. എബ്രാഹം അച്ചന്‍റെ പരിശ്രമത്തില്‍ കുരുമ്പന്‍മുഴി ഭാഗത്ത് മനോഹരമായ ഒരു കുരശടി പണിതീര്‍ത്തിട്ടുണ്ട്.

സ്ഥിതിവിവരം
എട്ടു കുടുംബക്കൂട്ടായ്മകളാണു ള്ളത്. 171 കുടുംബങ്ങളിലായി 942 കത്തോലിക്കര്‍ ഇവിടെയുണ്ട്. ഇടവകയില്‍ അഞ്ചു വൈദികന്മാരും 17 സന്യാസിനികളും ആറ് വൈദികാര്‍ഥികളുമുണ്ട്.
കുരുമ്പന്‍മൂഴി കോസ്വേ നിര്‍മാണത്തിനു കുറേ സഹായം നല്‍കിയത് ഇടവകയാണ്. മഹാജൂബിലി വര്‍ഷത്തില്‍ ജാതിമതഭേദമന്യേ ഏതാനും പാവപ്പെട്ട കുടുംബങ്ങള്‍ക്കു ഭവനം നിര്‍മിക്കാനും ഇടവകയ്ക്കായിട്ടുണ്ട്. ഇടവകയുടെ പരിധിക്കുള്ളില്‍ 167 ഹൈന്ദവ ഭവനങ്ങളും 36 മലങ്കര കത്തോലിക്കാ ഭവനങ്ങളും 17 ലത്തീന്‍ കത്തോലിക്കാ ഭവനങ്ങളും 15 മുസ്ലീം ഭവനങ്ങളുമുണ്ട്.
വികസനം മുട്ടിനില്‍ക്കുന്ന ഒരതിര്‍ത്തിഗ്രാമമാണ് കുരുമ്പന്‍മൂഴി. തെക്ക് പമ്പാനദിയും അതിനപ്പുറം റിസര്‍വ് വനവുമാണ്. അടുത്ത കാലത്ത് നിര്‍മിച്ചിരിക്കുന്ന കോസ്വേ കടന്ന് വനത്തില്‍കൂടെയുള്ള റോഡ് സമീപമുള്ള ആദിവാസികോളനികളു മായി ബന്ധപ്പെടാനുപകരിക്കുന്നു. സര്‍ക്കാരിന്‍റെ ശ്രദ്ധ ഈ പ്രദേശത്തേക്കു തിരിയാന്‍ ഈ കോളനികള്‍ കാരണമാകുമെന്നു പ്രതീക്ഷിക്കാം.