ഈശോയിൽ പ്രിയ അച്ചന്മാരേ,

മാർ ഫ്രാൻസിസ് പാപ്പ ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും കാലഘട്ടത്തിൽ സഭാനൗകയെ ധീരമായി നയിച്ച വന്ദ്യപിതാവിനെ നമുക്ക് ദൈവസന്നിധിയിൽ സമർപ്പിക്കാം. സ്വർഗ്ഗത്തിൽ അദ്ദേഹം സഭാമക്കൾക്കു വേണ്ടി തുടർന്നും പ്രാർത്ഥിക്കുന്ന മധ്യസ്ഥൻ ആയിരിക്കട്ടെ.
നാളെ (ചൊവ്വ) നമ്മുടെ എല്ലാ പള്ളികളിലും പരിശുദ്ധ കുർബാനയിലെ ഡിപ്റ്റിക്സിൽ അദ്ദേഹത്തെ അനുസ്മരിക്കുകയും ഒപ്പീസ് നടത്തുകയും ചെയ്യേണ്ടതാണ്.

പരിശുദ്ധ പിതാവിനോടുള്ള ആദരസൂചകമായി നമ്മുടെ ഇടവകകളിലും സ്ഥാപനങ്ങളിലും എല്ലാ ആഘോഷ പരിപാടികളും അദ്ദേഹത്തിന്റെ മൃതസംസ്ക്കാരദിവസം വരെ ഒഴിവാക്കേണ്ടതാണ്. മുൻകൂട്ടി നിശ്ചയിച്ച തിരുനാളുകളും അടിയന്തിര പ്രാധാന്യമുള്ള പരിപാടികളും പരിശുദ്ധ പിതാവിനെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ടും ആഘോഷങ്ങൾ ഒഴിവാക്കി നടത്താവുന്നതാണ്.

ദൈവാലയ പരിസരത്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചിത്രം സ്ഥാപിക്കുന്നത് ഉചിതമാണ്.

സ്നേഹത്തോടെ
മാർ ജോസ് പുളിക്കൽ