Welcome to 365 Days Bible Reading

1st Year  – 365 Days Bible Reading

Day: 31   (11, June 2026)

അദ്ധ്യായം 7

ഫറവോയുടെ മുന്‍പില്‍

    • 1 : കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹറോന്‍, നിന്റെ പ്രവാചകനായിരിക്കും.
    • 2 : ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തന്റെ രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍വേണ്ടി നിന്റെ സഹോദരന്‍ അഹറോന്‍ അവനോടു സംസാരിക്കട്ടെ.
    • 3 : ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്തു രാജ്യത്തു വളരെയേറെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കും.
    • 4 : എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച്, എന്റെ സൈന്യവും ജനവുമായ ഇസ്രായേലിനെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരും.
    • 5 : ഞാന്‍ ഈജിപ്തിനെതിരേ കൈനീട്ടി ഇസ്രായേല്‍മക്കളെ അവരുടെയിടയില്‍ നിന്ന് മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും.
    • 6 : മോശയും അഹറോനും കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു.
    • 7 : അവര്‍ ഫറവോയോടു സംസാരിക്കുമ്പോള്‍ മോശയ്ക്ക് എണ്‍പതും അഹറോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു.

വടി സര്‍പ്പമായി മാറുന്നു

    • 8 : കര്‍ത്താവ് മോശയോടും അഹറോനോടും പറഞ്ഞു:
    • 9 : ഫറവോ നിങ്ങളോട് ഒരടയാളം ആവശ്യപ്പെടുന്നപക്ഷം നീ അഹറോനോടു നിന്റെ വടിയെടുത്തു ഫറവോയുടെ മുന്‍പിലിടുക എന്നു പറയണം.
    • 10 : അത് സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുന്‍പില്‍ ഇട്ടു.
    • 11 : അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്ഞന്‍മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു.
    • 12 : അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
    • 13 : കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി; അവന്‍ അവരുടെ വാക്കുകേട്ടില്ല.

ജലം രക്തമായി മാറുന്നു

  • 14 : കര്‍ത്താവു മോശയോടു പറഞ്ഞു: ഫറവോ കഠിനഹൃദയനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ജനത്തെ വിട്ടയയ്ക്കാന്‍ വിസമ്മതിക്കുന്നു.
  • 15 : രാവിലെ നീ ഫറവോയുടെ അടുത്തേക്കുപോകുക. അവന്‍ നദിയിലേക്കിറങ്ങിവരുമ്പോള്‍ നീ നദീതീരത്ത് അവനെ കാത്തു നില്‍ക്കണം; സര്‍പ്പമായി മാറിയ വടിയും കൈയിലെടുത്തുകൊള്ളുക.
  • 16 : നീ അവനോടു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് എന്നെ നിന്റെയടുത്തേക്കയച്ചത്, മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എന്റെ ജനത്തെ അയയ്ക്കുക എന്ന് ആവശ്യപ്പെടാനാണ്. എന്നാല്‍, നീ ഇതുവരെ അത് അനുസരിച്ചില്ല.
  • 17 : കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. ഇതാ എന്റെ കൈയിലുള്ള വടികൊണ്ടു ഞാന്‍ നൈലിലെ ജലത്തിന്‍മേല്‍ അടിക്കും.
  • 18 : ജലം രക്തമയമായി മാറും. നദിയിലെ മത്‌സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്ധം വമിക്കും. നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ ഈജിപ്തുകാര്‍ക്കു കഴിയാതെവരും.
  • 19 : കര്‍ത്താവു മോശയോട് ആജ്ഞാപിച്ചു: അഹറോനോടു പറയുക, നീ വടി കൈയിലെടുത്ത് നിന്റെ കൈ ഈജിപ്തിലെ ജലത്തിന്‍മേല്‍, അവിടത്തെ നദികളുടെയും അരുവികളുടെയും, കയങ്ങളുടെയും കുളങ്ങളുടെയും മേല്‍നീട്ടുക. ജലം രക്തമായി മാറും. ഈജിപ്തിലെങ്ങും, മരപ്പാത്രങ്ങളിലും, കല്‍പ്പാത്രങ്ങളില്‍പോലും രക്തം കാണപ്പെടും.
  • 20 : കര്‍ത്താവു കല്‍പിച്ചതുപോലെ മോശയും അഹറോനും പ്രവര്‍ത്തിച്ചു. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്‍പില്‍വച്ച് അവന്‍ വടിയുയര്‍ത്തി, നദീജലത്തിന്‍മേല്‍ അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി.
  • 21 : നദിയിലെ മത്‌സ്യമെല്ലാം ചത്തൊടുങ്ങി. നദി ദുര്‍ഗന്ധം വമിച്ചു; ഈജിപ്തുകാര്‍ക്ക് നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു.
  • 22 : ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്തു. കര്‍ത്താവു പറഞ്ഞതുപോലെ, ഫറവോ കൂടുതല്‍ കഠിനഹൃദയനായി; അവന്‍ അവരുടെ വാക്കു കേട്ടുമില്ല.
  • 23 : ഫറവോ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം അവന്‍ ഗൗനിച്ചില്ല.
  • 24 : നദീജലം കുടിക്കുക അസാധ്യമായിത്തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ കുടിക്കാന്‍ വെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.
  • 25 : കര്‍ത്താവു നദിയെ പ്രഹരിച്ചിട്ട് ഏഴുദിവസം കഴിഞ്ഞു.

അദ്ധ്യായം 8

തവളകള്‍ വ്യാപിക്കുന്നു

    • 1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്‍പിക്കുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.
    • 2 : അവരെ വിട്ടയയ്ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെ അയച്ച് ഞാന്‍ നിന്റെ രാജ്യത്തെ പീഡിപ്പിക്കും.
    • 3 : നദിയില്‍ തവളകള്‍ പെരുകും. നിന്റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും.
    • 4 : നിന്റെയും ജനത്തിന്റെയും സേവകരുടെയുംമേല്‍ അവ പറന്നുകയറും.
    • 5 : കര്‍ത്താവു മോശയോടു കല്‍പിച്ചു: അഹറോനോടു പറയുക, നിന്റെ വടി കൈയിലെടുത്ത് നദികളുടെയും തോടുകളുടെയും കുളങ്ങളുടെയും മേല്‍ നീട്ടി, ഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്ക്കുക.
    • 6 : അഹറോന്‍ ഈജിപ്തിലെ ജലാശയങ്ങളുടെമേല്‍ കൈനീട്ടി; തവളകളെക്കൊണ്ട് ഈജിപ്തുദേശം മുഴുവന്‍ നിറഞ്ഞു.
    • 7 : മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലേക്കു തവളകളെ വരുത്തി.
    • 8 : അനന്തരം, ഫറവോ മോശയെയും അഹറോനെയും വിളിച്ചുവരുത്തി പറഞ്ഞു: എന്നില്‍നിന്നും എന്റെ ജനത്തില്‍നിന്നും തവളകളെ അകറ്റിക്കളയുന്നതിനു കര്‍ത്താവിനോടു നിങ്ങള്‍ അപേക്ഷിക്കുവിന്‍; കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി ജനത്തെ ഞാന്‍ വിട്ടയയ്ക്കാം.
    • 9 : മോശ ഫറവോയോടു പറഞ്ഞു: തവളകളെ നിന്നില്‍നിന്നും നിങ്ങളുടെ ഭവനങ്ങളില്‍നിന്നും അകറ്റി നദിയില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതിനായി നിനക്കും സേവകര്‍ക്കും ജനത്തിനും വേണ്ടി ഞാന്‍ എപ്പോഴാണ് പ്രാര്‍ഥിക്കേണ്ടതെന്ന് അറിയിക്കുക.
    • 10 : ഫറവോ പറഞ്ഞു: നാളെ. മോശ തുടര്‍ന്നു: അങ്ങനെയാകട്ടെ. ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും.
    • 11 : തവളകള്‍ നിന്നില്‍നിന്നും വീടുകളില്‍ നിന്നും സേവകരില്‍നിന്നും ജനത്തില്‍ നിന്നും അകന്നു നദിയില്‍ മാത്രം ഒതുങ്ങി നില്‍ക്കും.
    • 12 : മോശയും അഹറോനും ഫറവോയുടെ അടുത്തുനിന്നു പോയി. തവളകളെക്കുറിച്ചു താന്‍ ഫറവോയോടു പറഞ്ഞതുപോലെ മോശ കര്‍ത്താവിനോട് അപേക്ഷിച്ചു.
    • 13 : മോശ അപേക്ഷിച്ചതുപോലെ കര്‍ത്താവു പ്രവര്‍ത്തിച്ചു. വീടുകളിലും അങ്കണങ്ങളിലും വയലുകളിലുമുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി.
    • 14 : അവര്‍ അവയെ വലിയ കൂനകളായി കൂട്ടി. നാട്ടില്‍ ദുര്‍ഗന്ധം വ്യാപിച്ചു.
    • 15 : സ്വൈരം ലഭിച്ചെന്നു കണ്ടപ്പോള്‍ കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

പേന്‍ പെരുകുന്നു

    • 16 : കര്‍ത്താവു മോശയോടു പറഞ്ഞു: നീ അഹറോനോടു പറയുക: നിന്റെ വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കുക. അപ്പോള്‍ അതു പേനായിത്തീര്‍ന്ന് ഈജിപ്തു മുഴുവന്‍ വ്യാപിക്കും.
    • 17 : അവന്‍ അപ്രകാരം ചെയ്തു; അഹറോന്‍ വടിയെടുത്ത് കൈനീട്ടി നിലത്തെ പൂഴിയില്‍ അടിച്ചു. ഉടനെ മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ നിറഞ്ഞു. ഈജിപ്തിലെ പൂഴി മുഴുവന്‍ പേനായിത്തീര്‍ന്നു.
    • 18 : മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ പേന്‍ പുറപ്പെടുവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സാധിച്ചില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞുനിന്നു.
    • 19 : അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: ഇവിടെ ദൈവകരം പ്രവര്‍ത്തിക്കുന്നു. എങ്കിലും കര്‍ത്താവു മുന്‍കൂട്ടി അറിയിച്ചതുപോലെ ഫറവോ കഠിനഹൃദയനായി നിലകൊണ്ടു. അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

ഈച്ചകള്‍ വര്‍ധിക്കുന്നു

  • 20 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീ അതിരാവിലെ എഴുന്നേറ്റ്, ഫറവോ നദിയിലേക്കു വരുമ്പോള്‍ അവന്റെ വഴിയില്‍ കാത്തുനിന്ന് അവനോടു പറയണം: കര്‍ത്താവ് ഇപ്രകാരം പറയുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.
  • 21 : എന്റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിന്റെയും സേവകരുടെയും ജനത്തിന്റെയും മേല്‍ ഞാന്‍ ഈച്ചകളെ അയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്‍ക്കുന്ന സ്ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും.
  • 22 : എന്നാല്‍, എന്റെ ജനം വസിക്കുന്ന ഗോഷെന്‍ പ്രദേശത്തെ ഞാന്‍ ഒഴിച്ചുനിര്‍ത്തും; അവിടെ ഈച്ചകള്‍ ഉണ്ടായിരിക്കയില്ല. അങ്ങനെ ഭൂമിയില്‍ ഞാനാണ് കര്‍ത്താവ് എന്നു നീ ഗ്രഹിക്കും.
  • 23 : എന്റെ ജനത്തെനിന്റെ ജനത്തില്‍നിന്നു ഞാന്‍ വേര്‍തിരിക്കും. ഈ അടയാളം നാളെത്തന്നെ കാണപ്പെടും.
  • 24 : കര്‍ത്താവ് അപ്രകാരം പ്രവര്‍ത്തിച്ചു. ഫറവോയുടെയും സേവകരുടെയും ഭവനങ്ങള്‍ മാത്രമല്ല ഈജിപ്തുരാജ്യം മുഴുവന്‍ ഈച്ചകളുടെ കൂട്ടംകൊണ്ടു നിറഞ്ഞു. ഈച്ചകള്‍മൂലം നാടു നശിച്ചുതുടങ്ങി.
  • 25 : അപ്പോള്‍ ഫറവോ മോശയെയും അഹറോനെയും വിളിച്ചു പറഞ്ഞു: നിങ്ങള്‍പോയി ഈ രാജ്യത്തിനുള്ളില്‍ എവിടെയെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍.
  • 26 : മോശ പറഞ്ഞു: അങ്ങനെ ചെയ്യുന്നതു ശരിയല്ല. കാരണം, ഈജിപ്തുകാര്‍ക്ക് അരോചകമായ വസ്തുക്കളാണു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നത്. തങ്ങള്‍ക്ക് അരോചകമായ വസ്തുക്കള്‍ അവര്‍ കാണ്‍കെ ബലിയര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ?
  • 27 : കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഞങ്ങള്‍ മൂന്നുദിവസത്തെയാത്ര ചെയ്ത് മരുഭൂമിയില്‍വച്ചു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കട്ടെ.
  • 28 : അപ്പോള്‍ ഫറവോ പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനു മരുഭൂമിയില്‍ ബലിയര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. എന്നാല്‍, നിങ്ങള്‍ വളരെ അകലെ പോകരുത്. എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും വേണം.
  • 29 : മോശ ഫറവോയോടു പറഞ്ഞു: ഞാന്‍ ഉടനെ നിന്നെ വിട്ടു പോകയാണ്. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍നിന്നും ഈച്ചകള്‍ നാളെത്തന്നെ അകന്നു പോകണമെന്നു ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കും. കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍വേണ്ടി ജനങ്ങളെ വിട്ടയയ്ക്കാതെ വീണ്ടും വഞ്ചനാപരമായി പെരുമാറാതിരുന്നാല്‍ മതി.
  • 30 : മോശ ഫറവോയുടെ അടുക്കല്‍നിന്നു പോയി, കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
  • 31 : കര്‍ത്താവു മോശയുടെ അപേക്ഷയനുസരിച്ചു പ്രവര്‍ത്തിച്ചു. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍ നിന്നും ഈച്ചകളെ അകറ്റി; ഒന്നുപോലും അവശേഷിച്ചില്ല.
  • 32 : എന്നാല്‍, ഫറവോ ഇപ്രാവശ്യവും ഹൃദയം കഠിനമാക്കി; അവന്‍ ജനത്തെ വിട്ടയച്ചില്ല.

 

അദ്ധ്യായം 105

ഇസ്രായേലിനെ നയിച്ച ദൈവം

  • 1 : കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.
  • 2 : അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.
  • 3 : അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!
  • 4 : കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
  • 5 : അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങളെയുംന്യായവിധികളെയുംതന്നെ.
  • 6 : അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.
  • 7 : അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെന്യായവിധികള്‍ ഭൂമിക്കുമുഴുവന്‍ ബാധകമാകുന്നു.
  • 8 : അവിടുന്നു തന്റെ ഉടമ്പടിഎന്നേക്കും അനുസ്മരിക്കും; തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും.
  • 9 : അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വംനല്‍കിയ വാഗ്ദാനംതന്നെ.
  • 10 : അവിടുന്ന് അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഒരുഉടമ്പടിയായും സ്ഥിരീകരിച്ചു.
  • 11 : അവിടുന്ന് അരുളിച്ചെയ്തു: നിനക്കുനിശ്ചയിച്ച ഓഹരിയായി ഞാന്‍ കാനാന്‍ദേശം നല്‍കും.
  • 12 : അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരുംനിസ്‌സാരരും അവിടെ പരദേശികളും ആയിരുന്നു.
  • 13 : അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു.
  • 14 : ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു രാജാക്കന്‍മാരെ ശാസിച്ചു.
  • 15 : എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു.
  • 16 : അവിടുന്നു നാട്ടില്‍ ക്ഷാമം വരുത്തുകയും അപ്പമാകുന്നതാങ്ങു തകര്‍ത്തുകളയുകയും ചെയ്തു.
  • 17 : അപ്പോള്‍, അവര്‍ക്കു മുന്‍പായിഅവിടുന്ന് ഒരുവനെ അയച്ചു; അടിമയായി വില്‍ക്കപ്പെട്ട ജോസഫിനെത്തന്നെ.
  • 18 : അവന്റെ കാലുകള്‍വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്റെ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി.
  • 19 : അവന്‍ പ്രവചിച്ചതു സംഭവിക്കുവോളംകര്‍ത്താവിന്റെ വചനംഅവനെ പരീക്ഷിച്ചു.
  • 20 : രാജാവ് അവനെ ആളയച്ചു വിടുവിച്ചു; ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി.
  • 21 : തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു.
  • 22 : തന്റെ പ്രഭുക്കന്‍മാര്‍ക്ക് ഉചിതമായശിക്ഷണം നല്‍കാനും തന്റെ ശ്രേഷ്ഠന്‍മാര്‍ക്കു ജ്ഞാനംഉപദേശിക്കാനും അവനെ നിയോഗിച്ചു.
  • 23 : അപ്പോള്‍ ഇസ്രായേല്‍ ഈജിപ്തിലേക്കു വന്നു; യാക്കോബു ഹാമിന്റെ ദേശത്തു ചെന്നുപാര്‍ത്തു.
  • 24 : ദൈവം തന്റെ ജനത്തെ സന്താനപുഷ്ടിയുള്ളവരാക്കി; തങ്ങളുടെ വൈരികളെക്കാള്‍ ശക്തരാക്കി.
  • 25 : തന്റെ ജനത്തെ വെറുക്കാനും തന്റെ ദാസരോടു കൗശലം കാണിക്കാനുംവേണ്ടിഅവിടുന്ന് അവരെ പ്രേരിപ്പിച്ചു.
  • 26 : അവിടുന്നു തന്റെ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹറോനെയും അയച്ചു.
  • 27 : അവര്‍ അവരുടെ ഇടയില്‍ അവിടുത്തെഅടയാളങ്ങളും ഹാമിന്റെ ദേശത്ത്അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു.
  • 28 : അവിടുന്ന് അന്ധകാരം അയച്ചുനാടിനെ ഇരുട്ടിലാക്കി; അവര്‍ അവിടുത്തെ വചനത്തെ എതിര്‍ത്തു.
  • 29 : അവിടുന്ന് അവരുടെ ജലമെല്ലാം രക്തമാക്കി, അവരുടെ മത്‌സ്യങ്ങള്‍ ചത്തൊടുങ്ങി.
  • 30 : അവരുടെ നാട്ടില്‍ തവളകള്‍ നിറഞ്ഞു, അവരുടെ രാജാക്കന്‍മാരുടെ മണിയറകളില്‍പ്പോലും.
  • 31 : അവിടുന്നു കല്‍പിച്ചു; ഈച്ചകളും പേനും പറ്റമായിവന്ന് അവരുടെനാട്ടിലെങ്ങും നിറഞ്ഞു.
  • 32 : അവിടുന്ന് അവര്‍ക്കു മഴയ്ക്കുപകരംകന്‍മഴ കൊടുത്തു; അവരുടെ നാട്ടിലെല്ലാം മിന്നല്‍പിണര്‍ പാഞ്ഞു.
  • 33 : അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളുംഅത്തിവൃക്ഷങ്ങളും തകര്‍ത്തു; അവരുടെ നാട്ടിലെ വൃക്ഷങ്ങള്‍ നശിപ്പിച്ചു.
  • 34 : അവിടുന്നു കല്‍പിച്ചപ്പോള്‍ വെട്ടുകിളികള്‍ വന്നു; സംഖ്യാതീതമായി അവ വന്നു.
  • 35 : അവ അവരുടെ നാട്ടിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളവുകളും തിന്നൊടുക്കി.
  • 36 : അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്റെ ആദ്യഫലങ്ങളെ,മുഴുവന്‍ അവിടുന്നു സംഹരിച്ചു.
  • 37 : അനന്തരം, അവിടുന്ന് ഇസ്രായേലിനെസ്വര്‍ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു; അവന്റെ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല.
  • 38 : അവര്‍ പുറപ്പെട്ടപ്പോള്‍ ഈജിപ്ത്‌സന്തോഷിച്ചു; എന്തെന്നാല്‍, അവരെപ്പറ്റിയുള്ള ഭീതിഅതിന്റെ മേല്‍ നിപതിച്ചിരുന്നു;
  • 39 : അവിടുന്ന് അവര്‍ക്കു തണലിനുവേണ്ടിഒരു മേഘത്തെ വിരിച്ചു; രാത്രിയില്‍ പ്രകാശം നല്‍കാന്‍അഗ്‌നി ജ്വലിപ്പിച്ചു.
  • 40 : അവര്‍ ചോദിച്ചു; അവിടുന്ന്കാടപ്പക്ഷികളെ കൊടുത്തു; അവര്‍ക്കുവേണ്ടി ആകാശത്തുനിന്നുസമൃദ്ധമായി അപ്പം വര്‍ഷിച്ചു.
  • 41 : അവിടുന്നു പാറ തുറന്നു;വെള്ളം പൊട്ടിയൊഴുകി; അതു മരുഭൂമിയിലൂടെനദിപോലെ പ്രവഹിച്ചു.
  • 42 : എന്തെന്നാല്‍, അവിടുന്നു തന്റെ വിശുദ്ധവാഗ്ദാനത്തെയും തന്റെ ദാസനായ അബ്രാഹത്തെയും അനുസ്മരിച്ചു.
  • 43 : അവിടുന്ന്, തന്റെ ജനത്തെ സന്തോഷത്തോടെ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെഗാനാലാപത്തോടെ, നയിച്ചു.
  • 44 : അവിടുന്നു ജനതകളുടെ ദേശങ്ങള്‍അവര്‍ക്കു നല്‍കി; ജനതകളുടെ അധ്വാനത്തിന്റെഫലം അവര്‍ കൈയടക്കി.
  • 45 : അവര്‍ എന്നെന്നും തന്റെ ചട്ടങ്ങള്‍ ആദരിക്കാനും തന്റെ നിയമങ്ങള്‍ അനുസരിക്കാനുംവേണ്ടിത്തന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍!
X